Thursday, November 5, 2009

വിധിന്യായം - അവസാന ഭാഗം

എന്നാല്‍ മാനസികമായി കൂടുതല്‍ കരുത്തരാണ് ന്യായാധിപന്മാര്‍. അടുത്ത ദിവസത്തെ
മാധ്യമ തലക്കെട്ടുകളില്‍ വന്നേക്കാവുന്ന ഭീഷണിയുടെ ചൂടില്‍ മെഴുകുതിരിപോലെ
കത്തിത്തീരുകയോ ഉരുകിയൊലിക്കുകയോ ചെയ്യുന്നവരല്ല അവര്‍. നിയമം അനുസരിച്ചും
രേഖകളിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തിലുമേ അവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയൂ.
അങ്ങനെ അവര്‍ പ്രവര്‍ത്തിക്കുകയും വേണം. ആകാശം ഇടിഞ്ഞുവീണാലും നീതി
നിലനില്‍ക്കും.ഒരു ജാമ്യ ഹര്‍ജിയില്‍ പറയാന്‍ പാടുള്ളതില്‍ കൂടുതല്‍ പറഞ്ഞതായി എനിക്ക്
തോന്നുന്നില്ല. ഈ കേസിലെ വസ്തുതകള്‍ പതിനാറര വര്‍ഷത്തിലധികം നീണ്ട
അന്വേഷണത്തില്‍ ഒരു മഹാസമുദ്രം പോലെ പരന്നു കിടക്കുന്നു. കുറേക്കൂടി
പറയേണ്ടതുണ്ടെങ്കിലും ഒരു ജാമ്യഹര്‍ജി തീര്‍പ്പാക്കുന്നതിന് ആവശ്യമായവയിലേക്ക്
മാത്രമായി ഞാന്‍ ചുരുക്കുകയാണ്.
ഈ വിധിന്യായത്തിലെ എതെങ്കിലും നിരീക്ഷണം ഏതെങ്കിലും വിധത്തില്‍ പരിധി
ലംഘിച്ചിട്ടുണ്ടെങ്കില്‍, അത് ജാമ്യം നല്‍കാമോ ഇല്ലയോ എന്ന് വിശദീകരിക്കുക എന്ന
ഉദ്ദേശ്യത്തോടെ മാത്രമാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവ ഒരു
നടപടിയെയും ഒരുവിധത്തിലും ബാധിക്കില്ല. സി.ബി.ഐ വേഴ്സസ് പ്രദീപ്
ബാലചന്ദ്രസാവന്റെ കേസില്‍ (2007) സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതുപോലെ, ജാമ്യം
അനുവദിച്ചുകൊണ്ടുള്ള ഒരു ഉത്തരവില്‍ പറയുന്ന കാരണങള്‍, ജാമ്യം നല്‍കുന്ന
ഉത്തരവിന് പിന്‍ബലമേകാന്‍ മാത്രമുള്ളതാണ് എന്ന് മനസിലാക്കിയാല്‍ മതി. ഈ
നിരീക്ഷണങ്ങള്‍ വിചാരണക്ക് ശേഷം ബന്ധപ്പെട്ട കോടതിയെടുക്കുന്ന തീരുമാനത്തെ
സ്വാധീനിക്കരുത്.

ഹര്‍ജിക്കാരെ തുടര്‍ന്നും ജയിലില്‍ പാര്‍പ്പിക്കുന്നത് കടുത്ത നീതിനിഷേധമാകുമെന്ന്
ബന്ധപ്പെട്ട എല്ലാവരുടെയും വാദങ്ങള്‍ കേട്ടശേഷവും, കേസ്ഡയറിയും, കേസിലെ
വസ്തുതകളും, ചുറ്റുപാടുകളും പരിശോധിച്ച ശേഷവും, എന്റെ മുമ്പിലുള്ള വസ്തുതകളുടെ
വെളിച്ചത്തിലും പറയാന്‍ എനിക്ക് യാതൊരു മടിയുമില്ല. അതുകൊണ്ട് ഇവര്‍ക്ക് ജാമ്യം
നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍നിന്നും യാതൊന്നും എന്നെ തടയുന്നില്ല. എങ്കിലും കുറ്റാരോപിതര്‍ തെളിവ് നശിപ്പിക്കുകയോ, സാക്ഷികളെ സ്വാധീനിക്കുകയോ
ഭീഷണിപ്പെടുത്തുകയോ ഒളിവില്‍ പോകുകയോ ചെയ്യുന്നതിനുള്ള സാധ്യത തടയുന്നതിന്
ചില വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തേണ്ടത് ആവശ്യമാണെന്ന് ഞാ ന്‍കരുതുന്നു.
താഴെപ്പറയുന്ന വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാര്‍ക്ക് ജാമ്യം
അനുവദിക്കുന്നു. ഒരുലക്ഷം രൂപയുടെ ബോണ്ടിലും തുല്യരൂപയുടെ രണ്ട്
ആള്‍ജാമ്യത്തിലും ഹര്‍ജിക്കാരെ ജാമ്യത്തില്‍ വിട്ടയക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍
ആവശ്യപ്പെടുമ്പോള്‍ ഇവര്‍ ഹാജരാകുകയും അന്വേഷണവുമായി സഹകരിക്കുകയും
വേണം. പാസ്പോര്‍ട്ട് ഉള്ളവര്‍ അത് മജിസ്ട്രേട്ട് മുന്‍പാകെ ഹാജരാക്കുകയും
പാസ്പോര്‍ട്ട് ഇല്ലാത്തവര്‍ ആ വിവരത്തിന് ഒരാഴ്ചക്കകം സത്യവാങ്മൂലം നല്‍കുകയും
വേണം. മജിസ്ട്രേട്ടിന്റെ മുന്‍‌കൂര്‍ അനുവാദമില്ലാതെ ഹര്‍ജിക്കാര്‍ താമസസ്ഥലം
മാറരുത്. താമസസ്ഥലം മജിസ്ട്രേട്ടിനെ അറിയിക്കണം. മറ്റൊരു ഉത്തരവ്
ഉണ്ടാകുന്നതുവരെ ഒരു ടെലിഫോണും ഉപയോഗിക്കാന്‍ പാടില്ല. ഫോണ്‍ വിളിക്കാനോ
കോളുകള്‍ക്ക് മറുപടി പറയാനോ പാടില്ല, ഫോണ്‍ ഉപയോഗിച്ചാല്‍ ജാമ്യം റദ്ദാക്കും.
കേസിലെ സാക്ഷികളെ സ്വാധീനിക്കാനോ ഭീക്ഷണിപ്പെടുത്താനോ
തെളിവുനശിപ്പിക്കാനോ പരോക്ഷമായിപ്പോലും ശ്രമിക്കരുത്, ഈ വ്യവസ്ഥ ലംഘിച്ചാല്‍
ജാമ്യം റദ്ദാക്കും. ഈ ഉത്തരവില്‍ പറഞ്ഞിട്ടുള്ള നിരീക്ഷണങ്ങളുടെ വെളിച്ചത്തില്‍ സി.ബി.ഐ-യിലെ
കൂടുതല്‍ കാര്യപ്രാപ്തിയും പരിചയസമ്പത്തുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെയോ
ഉദ്യോഗസ്ഥരുടെയോ മേല്‍നോട്ടത്തിലേ ഇപ്പോഴത്തെ അന്വേഷണസംഘം
കേസന്വേഷണം തുടരാവൂ. മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ഈ
കോടതിയെ താമസം കൂടാതെ അറിയിക്കണം.

ഈ ഹര്‍ജികള്‍ അനുവദിച്ചിരിക്കുന്നു.
ജസ്റ്റിസ്‌ കെ. ഹേമ ജഡ്ജി (Justice K Hema)

No comments:

Post a Comment